Friday 2 March 2012

ബാലശാപങ്ങള്‍


ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ

കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?

ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ

സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ

ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്

പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം

ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ

കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ

നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ



കവിത: ബാലശാപങ്ങള്‍
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

13 comments:

  1. കുഞ്ഞുമനസ്സുകളിലെ പരിഭവങ്ങളും, പരാതികളും മറ്റും വളരെ ബാലിശ്ശമാണ്. അവരുടെ ലോകം തന്റെ ഇട്ടാവട്ടത്തുള്ള കളിപ്പാട്ടങ്ങളും, കൂട്ടുകാരും, അച്ഛനും അമ്മയുമൊക്കെയാണ്. അവരുടെ പരിഭവങ്ങളും പരാതികളും അതിനെ സംബന്ധിച്ചാവുന്നത് തീര്‍ത്തും യാദൃശ്ചികവും! മധുസൂദനന്‍ നായര്‍ എഴുതിയ ബാലശാപങ്ങളിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ഒരു പക്ഷെ നമ്മുടെയെല്ലാം ബാല്യവും മനസ്സില്‍ നുരഞ്ഞ് പൊന്തും, അത് ചിലപ്പോള്‍ ഒരു നറുപുഞ്ചീരിയായോ, അകാരണമായ വിഷാദമായോ പരിണമിച്ചേക്കാം.. ഏവര്‍ക്കും പുലര്‍ക്കാലത്തിന്റെ പൊന്‍പുലരി!

    നന്ദി!

    ReplyDelete
  2. Replies
    1. നന്ദി സര്‍..
      ശുഭദിനാശംസകള്‍!

      Delete
  3. നന്ദി... ബാലശാപങ്ങൾ. എനിക്കിഷ്ടപ്പെട്ട ഒരു കവിതയാണ്. ( >കാളനിശീഥം)

    ReplyDelete
    Replies
    1. നന്ദി കാവ്യജാതകം! കാളനിശീഥം ആരുടെ കവിതയാണ്?

      Delete
  4. ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
    ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
    ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
    ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

    ബാലശാപങ്ങള്‍ മനോഹരം...

    നന്ദി...

    ReplyDelete
  5. ഈ പരിചയപ്പെടുത്തലിന് ഒത്തിരി നന്ദി കൂട്ടുകാരാ..
    ആശംസകളോടെ.പുലരി

    ReplyDelete
    Replies
    1. കേള്‍ക്കാത്ത കവിതകളുണ്ടെങ്കില്‍ സമയം പോലെ കേട്ടാസ്വദിയ്ക്കൂ.. ഈ വരവിന് വളരെയേറെ സന്തോഷം!

      Delete
  6. idakoke ivide vannu ithu chollunnathu othiri ishtamulla karyamanu..thanks ak..!!

    ReplyDelete
  7. ഇതിന്റെ ഓഡിയോ ഇവിടെ കിട്ടും?

    ReplyDelete
    Replies
    1. അപ്ഡേറ്റ് ചെയ്തിട്ടുണ്ട്... ഓഡി യൊസെല്ലാം ശരിയാക്കികൊണ്ടിരിയ്ക്കുകയാണ്..

      Delete