Saturday 2 June 2012

ഹരിതം

സര്‍വ്വ ശിക്ഷ അഭിയാനു വേണ്ടി ബാബുമാഷും, ശ്രീ ജോയിയും കൂടി ചെയ്ത ‘കാവ്യ മലയാളം’ എന്ന കവിത സമാഹരത്തിലെ ഒരു കവിത. മരമുണ്ടെങ്കിലെ ജീവവായുവുള്ളൂ; മരം ഒരു വരം.. മരങ്ങള്‍ വെട്ടി നശിപ്പിയ്ക്കാതിരിയ്ക്കുക.


ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരു ഇലതന്റെ ചില്ലയോടോതി
ഇലയൊന്നു പൊഴിയാതെ ഇപ്പോഴും
ബാക്കിയുണ്ടെന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലങ്ങാതെ നില്‍പ്പു-
ണ്ടെന്നൊരുമരം പക്ഷിയോടോതി
ഒരുമരം വെട്ടാതെ ഒരു കോണില്‍
കാണുമെന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയില്‍ ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി വീണ്ടും
തളിരിട്ടു കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹ!
പുതുതായ് വാക്കും മനസ്സും
ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരു ഇലതന്റെ ചില്ലയോടോതി..

പുലിജന്മം എന്ന സിനിമയിൽ കല്ലറ ഗോപൻ ആലപിച്ചത്




കവിത: ഹരിതം
രചന: സച്ചിദാനന്ദന്‍
ആലാപനം: ആഷിമ മനോജ്

9 comments:

  1. മരം ഒരു വരമല്ലേ .....നല്ലൊരു കവിത ...!

    ReplyDelete
  2. ഒരു വനദേവതയാകാന്‍ കൊതിയുണ്ട്..
    മഴയും മരവും..കിളികളും..മൃഗങ്ങളും..(ഹൊ..ഇച്ചിരി പേടിയുണ്ടേ..
    പച്ച പരവതാനിയില്‍ മഴ കേട്ടുറങ്ങാന്‍ എന്തു രസമായിരിയ്ക്കുമല്ലേ...ഈ കവിത പോലെ..!
    നന്ദി പുലര്‍ക്കാലമേ..!
    സച്ചിദാനന്ദന്‍...ആഷിമ...ആശംസകള്‍..!

    ReplyDelete
  3. ഈ മനോഹരകാവ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും ആശംസകള്‍

    ReplyDelete
  4. പച്ചഞരമ്പ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ -> ഇല -> കാറ്റ് -> മരം ->പക്ഷി -> കാട് -> ഭൂമി -> മല -> സൂര്യന്‍ -> കവി...എന്നിങ്ങനെ പോകുന്ന കണ്ണിയുടെ ഒടുക്കമാണ് കവി. പച്ച ഞാരമ്പിലാണ് ഈ ചങ്ങല തുടങ്ങുന്നത്. ഇതില്‍ ഒരു കണ്ണി പോയാല്‍ ഭൂമിയില്‍ നാശമാരംഭിക്കുമെന്ന സത്യവും കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു....

    പച്ചയുടെ തുടിപ്പ് ഭൂമിയിലെ പലതിന്റെയും നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്, ചില്ല അതിന്റെ ഉറപ്പിനെ കുറിച്ച് പറയുന്നതും പച്ചയുടെ ഒരു ഞരമ്പിന്റെ ബലത്തിലാണ്. ആ പച്ചയുടെ തുടിപ്പിലാണ് മരവും, പക്ഷിയും ,കാടും, ഭൂമിയും, സൂര്യനും, രാത്രിയും, പുതിയ പുലരിയും, പുതുതായ വാക്കും, മനസ്സുമെല്ലാം ഈ ഹരിത സമഋദ്ധിയുടെ തുടിപ്പിലാണ് ഇവയെല്ലം വിരിയുന്നത്....

    വളരെ മനോഹരമായ ഈ കവിത ....എനിക്ക് ഏറേ പ്രിയപ്പെട്ടതായി തോന്നിയിട്ടുണ്ട്..ഞാനീ കവിത പഠിപ്പിച്ചപ്പോള്‍ കുട്ടികള്‍ പെട്ടെന്ന് ഗ്രഹിക്കുന്നതിനായി അവര്‍ക്ക് ഏറേ പരിചിതമായ “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം...” എന്ന ഗാനത്തിന്റെ ഈണമായിരുന്നു തിരഞ്ഞെടുത്തത്...അതിനാല്‍ ഒറ്റ ക്ലാസ്സ് കൊണ്ടു തന്നെ കുട്ടികള്‍ ഇത് മനഃപാഠമാക്കുകയും ചെയ്തു...

    അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
    പുലരിയോടൊപ്പമുണര്‍ന്നു
    അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി വീണ്ടും
    തളിരിട്ടു കരുണയും കാടും
    പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി, ഹ!
    പുതുതായ് വാക്കും മനസ്സും
    ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
    ഒരു ഇലതന്റെ ചില്ലയോടോതി..

    (ഭൂമിയുടെ തകര്‍ച്ചയില്‍ വഴിയില്‍ അവശരായി കിടന്നവരൊക്കെ ഇതു കേട്ട് പുലരിയോടൊത്തുണരുന്നു അവര്‍ക്കു വേണ്ടി പുഴകള്‍ പാടുന്നു, കരുണയും കാടും തളിരിടുന്നു,പ്രകാശത്തിന്റെ പൊന്‍ കിരണവുമായെത്തിയ പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടുന്നു.പുതുതായ വാക്കും മനസ്സും വിടരുന്നു)

    തിരുത്തലുകള്‍ ശ്രദ്ധിക്കുമല്ലോ....


    അനിത്സിനു ആശംസകള്‍....

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    “കുഞ്ഞുമനസ്സുകളില്‍ നിന്ന് തന്നെ നന്മയുടെ പാഠം തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണല്ലോ ഇത്തരം കവിതകള്‍ പാഠ്യഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് വളരെയധികമാണ്. പണ്ട് നമ്മള്‍ സ്കൂളില്‍ പഠിച്ച ചില കവിതകള്‍ ഇപ്പോഴും നാവിന്‍ തുമ്പത്ത് നില്‍ക്കുന്നതും, ചില കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്നെ നമ്മള്‍ ഒരു പുനര്‍വിചിന്തനം നടത്തുവാന്‍ ആലോചിയ്ക്കുന്നതുമൊക്കെ അന്ന് പഠിച്ച ഓരോ കാര്യങ്ങളും വീണ്ടും നാം ഓര്‍ക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. മിനു ടീച്ചര്‍ പറഞ്ഞതുപോലെ ചില കവിതകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് അതിന് നമ്മള്‍ തിരഞ്ഞെടുക്കുന്ന രീതി കൊണ്ട് മാത്രമാണ്. പിന്നെയും, പിന്നെയും എന്ന സിനിമാ ഗാനത്തിന്റെ ട്യൂണ്‍ ഹരിതത്തിന് വേണ്ടി ടീച്ചര്‍ തിരഞ്ഞെടുത്തപ്പോള്‍ കുട്ടികള്‍ക്കത് ഗ്രഹിയ്ക്കുവാന്‍ എളുപ്പമായി. ഒരു അദ്ധ്യാപകന്റെ അനുഭവ സമ്പത്താണ് ഇവിടെ കാണുവാന്‍ കഴിയുന്നത്. ടീച്ചറുടെ വാക്കുകള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

    ഹരിതം ഇവിടെ പോസ്റ്റു ചെയ്യുവാന്‍ ഒരു പരിധിവരെ വര്‍ഷിണിയുടെ “ഇച്ചിരി കുട്ടിത്തരങ്ങളി”ലെ “ഹരിതം” എന്ന ഇത്തിരിപോന്ന വലിയ കഥ നിമിത്തമായിട്ടുണ്ട്. ഭൂമിയില്‍ പച്ച നില നില്‍ക്കണം ലക്ഷ്യം വെച്ചുകൊണ്ട് വര്‍ഷിണി ടീച്ചര്‍ എഴുതിയ ഹരിതം വളരെയധികം ശ്രദ്ധേയമാണ്.

    ബാബുമാഷിന്റെ മാന്ത്രിക സ്പര്‍ശത്തിലൂടെയാണ് പുലര്‍ക്കാലത്തിന് ഹരിതം കിട്ടിയത്. സര്‍വ്വ ശിക്ഷ അഭിയാനുവേണ്ടി “കാവ്യമലയാളം” എന്ന പേരില്‍ സ്കൂളില്‍ നമ്മള്‍ പഠിച്ച കവിതകളുടെ ഒരു ചെറിയ ശേഖരം കുട്ടികളെക്കൊണ്ട് തന്നെ പാ‍ടിപ്പിച്ച് കസറ്റ് രൂപത്തിലാക്കി, അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കവിതകള്‍ വളരെ എളുപ്പത്തില്‍ പഠിയ്ക്കുവാനും, അതിന്റെ ആശയങ്ങള്‍ പരമാവധി ഉള്‍ക്കൊള്ളുവാനും സാദ്ധ്യമാകുന്നു. കാവ്യമലയാളത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഓരോ അണിയറപ്രവര്‍ത്തകര്‍ക്കും പുലര്‍ക്കാലത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി.

    പുലര്‍ക്കാലത്തിന്റെ പ്രിയര്‍; റൈഹാന, അജിത്തേട്ടന്‍, തങ്കപ്പന്‍ സര്‍ നിങ്ങള്‍ക്കെല്ലാം ഇവിടുത്തെ ഓരോ കവിതകളും വളരെയധികം ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ വളരെയധികം സന്തോഷം. ഏവര്‍ക്കും പുലര്‍ക്കാലത്തിന്റെ പൊന്‍പുലരി! സ്നേഹമഴ..!

    കാവ്യമലയാളത്തിലെ ചില കവിതകള്‍ ഇതിനകം ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

    അമ്പിളി - കുമാരനാശാന്‍ - http://pularkkaalam-pularkkaalam.blogspot.in/2012/01/blog-post_07.html

    കുരിശില്‍ - എം.പി അപ്പന്‍ - http://pularkkaalam-pularkkaalam.blogspot.in/2012/04/blog-post_07.html

    അവകാശികള്‍ - ഇ. ജിനന്‍ - http://pularkkaalam-pularkkaalam.blogspot.in/2012/03/blog-post_12.html

    (വരും ദിവസങ്ങളില്‍ മറ്റു കവിതകള്‍ കൂടി ഉള്‍പ്പെടുത്താം)

    വര്‍ഷിണിയുടെ ഹരിതം - http://kutitharangal.blogspot.in/2012/03/blog-post.html

    ReplyDelete
  6. "ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
    ഒരു ഇലതന്റെ ചില്ലയോടോതി.."

    ഇഷ്ടായിട്ടോ...

    ReplyDelete
  7. നല്ല കവിത .മിനി പ്രേംമിന്ടെ വിവരണം വളരെനന്നായി.
    നരനതുഭ്രാന്തന്‍ ,ഭൂമിക്കു ഒരു ചരമഗീതം എന്നിവയുടെയും വിവരണം മിനി പ്രേം പറഞ്ഞുതരുമോ

    ReplyDelete
  8. പുലിജന്മം എന്ന സിനിമയ്ക്കുവേണ്ടി കല്ലറ ഗോപൻ ആലപിച്ച വേർഷനും ചേർത്തിരിയ്ക്കുന്നു. കവിത സമ്മാനിച്ച സന്ദീപിന് നന്ദി..

    ReplyDelete