Monday 25 June 2012

കര്‍ഷകന്‍



നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍

വിശപ്പിന്റെ വിളിയ്ക്കു കാതടച്ചു പൊത്തി
വിളഞ്ഞീടാ വയല്‍ നോക്കി വിളര്‍ത്തു നില്‍പ്പൂ
നിനയ്ക്കാത്ത കൊടുംങ്കാറ്റില്‍ അടിഞ്ഞു പോയാല്‍
ഉറയ്ക്കാത്ത പുതുനെല്ല് പതിരായ് തീരും

മലമൂര്‍ത്തി കനിഞ്ഞെന്റെ വിളകാക്കേണം
പഴുക്കുമ്പൊള്‍ പറനെല്ല് നടയ്ക്കല്‍ വെയ്ക്കാം
വെളിച്ചപ്പാടുറഞ്ഞന്ന് പറഞ്ഞപോലെ
കുരുതിയ്ക്ക് കരുക്കള്‍ ഞാന്‍ എടുത്തു വെയ്ക്കാം

ചതിയ്ക്കല്ലേ മിന്നുമാല പണയം വെച്ച്
വിതയ്ക്കുള്ള വിത്തുവാങ്ങി ചാഴി ബാധിച്ചാല്‍
എനിയ്ക്കില്ല നയാപൈസ കടം വീട്ടാനായ്
ഉറക്കില്ല അവളെന്നെ വഴക്കായ് പിന്നെ

ഉടയോരെ നെടുനാളായ് വിയര്‍പ്പൊഴുക്കി
പണിയുന്നീ കരിമണ്ണിലിരുട്ടുവോളം
ഉടുമുണ്ട് ബാക്കിയത്രെ കിടാങ്ങള്‍ക്കായി
പുതിയ കുപ്പായമേകാന്‍ വരുന്നു ചിങ്ങം

കൊടുത്തുവാക്കവര്‍ക്കു ഞാന്‍ കഴിഞ്ഞകൊല്ലം
മുടക്കാതെയുടുപ്പുകള്‍ അടുത്തകൊല്ലം
വിതക്കാലം പലര്‍ക്കായി പണി ചെയ്യാതെ
പനിച്ചങ്ങു കിടന്നു പോയ് ക്ഷമിയ്ക്കൂ ദേവാ

കിഴക്കുന്നു മുഞ്ഞപാത വരുന്നു കേള്‍വി
ഇതാ ഞാറു കൊതുമ്പായി രക്ഷപെട്ടേയ്ക്കാം
അടവെച്ചു വിരിയിച്ച പതിനാലെണ്ണം
പകുതിയും പരുന്തിന്റെ പിടിയിലായി

എരുത്തിലെ പശുക്കുട്ടി കുളമ്പു കേടാല്‍
ഇടക്കിടെ കിടപ്പായി തളര്‍ന്നു ഞാനും
വലയ്ക്കല്ലെ എനിയ്ക്കിനി കരുത്തു പോരാ
നിലയ്ക്കാത്ത ചുമക്കിനി മരുന്നും ചേരാ



കവിത: കര്‍ഷകന്‍
രചന: ഡോ. ജെ.കെ.എസ്. വെട്ടൂര്‍
ആലാപനം: ഡോ. ജെ.കെ.എസ്. വെട്ടൂര്‍

7 comments:

  1. ഒരു കര്‍ഷകകുടുംബത്തിന്റെ വിങ്ങലുകള്‍ നേരിട്ട് പകര്‍ത്തിയിരിയ്ക്കുന്നു.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. ഡോ:ജെ.കെ.എസ്.വെട്ടൂരിന്‍റെ കവിതയും,
    ആലാപനവും ഹൃദ്യമായി.
    കര്‍ഷകന്‍റെ ദുരവസ്ഥയെ മിഴിവോടെ പകര്‍ത്തിയ രചന.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  3. ഹൃദ്യം ഈ പാട്ട്.

    ReplyDelete
  4. മണ്ണിന്റെ തുടിപ്പ്‌ ഇവിടെ കേൾക്കാം.ആശംസകൾ.

    ReplyDelete
  5. ഏവര്‍ക്കും കവിത വളരെയധികം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..! പുലരിമഴ!

    ReplyDelete
  6. എനിയ്ക്കിനി കരുത്തു പോരാ

    ReplyDelete
  7. കൊച്ചുമുതലാളീ.. കൊള്ളാം.. ഇഷ്ടായി..

    ReplyDelete