Tuesday 26 June 2012

പ്രണയപര്‍വം



മിഴിതുവര്‍ത്താതെ നില്‍ക്കയാണിപ്പോഴും
വഴിമറക്കും ഘനശ്യാമമോഹിനി
വ്യഥിത യൌവ്വന സങ്ക്രമാസക്തിതന്‍
ദുരിതകാലം പിടഞ്ഞ് തീരുന്നുവോ
കരള്‍ കടഞ്ഞിറ്റുമാത്മരക്താഭയില്‍
പ്രണയ സാധകം പാവന സന്ധ്യകള്‍

ഏറെ രാവുകള്‍ പകലുകള്‍
നമ്മളാ തുറമുഖത്തില്‍ ക്ഷമയറ്റിരുന്നതും
വറുതി പെയ്യുന്ന രക്തനിലങ്ങളില്‍
കുരുതിപൂക്കള്‍ പുനര്‍ജ്ജനിയ്ക്കുന്നതും
കാത്തുകാത്തൊടുവില്‍ വര്‍ത്തമാനത്തിന്റെ
അലസനിദ്രയില്‍ താനെ മടുത്തതും
നിന്റെ ധന്യമാം സീമന്ത രേഖയില്‍
ഒരു ദയാസൂര്യന്‍ ചുവന്ന് ചിരിച്ചതും
ദുരിത ലാവയാല്‍ ചുട്ടുപൊള്ളുന്നൊരെന്‍
മുതുകില്‍ ജീവിതം സ്വച്ഛമോല്‍ സഖി

ജലതമൌനിയാം കന്യാദിനങ്ങളോ
ജ്വലിത രാത്രിതന്‍ മാദക ഗന്ധമോ
മാതൃജീവന ചിദംബര ശുദ്ധിയോ
വര്‍ദ്ധിതോത്കര്‍ഷഭരിതമാം ജീവിതം
ഒത്തു തീര്‍പ്പില്‍ ശമിയ്ക്കാത്ത ഹൃദയം
എന്‍ തപ്ത നാഡിയില്‍ അഗ്നി പകരുമ്പോഴും
പതിത ഹൃത്തിനകത്തളത്തില്‍
നിന്‍ പകര ചെയ്തികള്‍ മധുരം മനോഹരം

ജനനനാള്‍ തൊട്ട് പെങ്ങള്‍ക്ക് ജീവിതം
സഹന ദുഃഖം പകര്‍ന്ന് നല്‍കുമ്പോഴും
നോറ്റുവെച്ചൊരു കനിവിന്റെ തുള്ളിയും
നെഞ്ചിലെരിയുന്ന പഥേയ സ്വപ്നവും
ജീവജാലക പഴുതില്‍ കുരുക്കിയിട്ടമ്മ-
മൃതിവര ധന്യയായെപ്പോഴും
ഒറ്റുകാരുടെ സഹചര്യകൊണ്ടു ഞാന്‍
ഒറ്റയായി പിരിഞ്ഞ് തകരുമ്പോഴും
വ്രണിത ജീവിതച്ചോട്ടില്‍ വെച്ചെന്തിനെന്‍
പ്രാണപുസ്തകപ്പൊരുളില്‍ കുരുങ്ങി നീ...?

വീഡിയോ വേര്‍ഷന്‍:-




കവിത: പ്രണയപര്‍വം
രചന: പി.പി. പ്രകാശന്‍
ആലാപനം: ബാബു മണ്ടൂര്‍

5 comments:

  1. സാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും കുറുകനെ വന്ന് പാതിവഴിയില്‍ പ്രണയത്തെ നഷ്ടപ്പെടുത്തുവാന്‍ ശ്രമിയ്ക്കുമെങ്കിലും അതില്‍നിന്നെല്ലാം തീജ്വാലപോലെ ആളിപ്പടരുന്ന ഒരു വികാരം..ജീവിതത്തിന്റെ തീജ്വാലയില്‍ നിന്നു ഉരുത്തിരിഞ്ഞ തീഷ്ണമായ വരികള്‍ ബാബുമാഷിന്റെ വികാരതീവ്രമായ ആലാപനത്തില്‍ പുലര്‍ക്കാലം വീണ്ടും പുളകം കൊള്ളുന്നു. ഏവര്‍ക്കും ശുഭദിനാശംസകള്‍..!

    ReplyDelete
  2. രചനയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. നല്ല പാട്ട്

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം.. ശുഭദിനാശംസകള്‍!

    ReplyDelete
  5. എന്നത്തേയും പോലെ ഇതും മനോഹരമായി!
    നന്ദി!

    ReplyDelete