Saturday 7 December 2013

വെറുതെയാണെന്റെ അസ്വാസ്ഥ്യം



എന്നെ വിളിച്ചുവോ ജന്മാന്തരപ്രിയം
നിൻ വിധുര സ്വരം ഞാനോർത്തുണർന്നതോ
ഉഷ്ണ വിനാഴികയെണ്ണി വിയർക്കുമെൻ
തൃഷ്ണയിൽ വിഭ്രമ പൂക്കൾ ചിരിച്ചതോ
ഒറ്റയ്ക്കു പാടുന്ന പക്ഷീ
പനികൂട്ടിലിറ്റുനീരായി തുളിക്കുന്നു നിൻ സ്മൃതി
ചിത്തം ഉദിഗ്നം തിരക്കുന്നു നിന്നെയീ
രിക്ത ദേഹത്തിന്റെ ജീവനധാരയായ്
എല്ലാ വിളക്കും കെടുമ്പോഴാകാശമുണ്ട്
എല്ലാ സദിരും നിലയ്ക്കിൽ നിൻ നാദമുണ്ടേവരും
പിരികിലും നിന്റെ സാന്നിദ്ധ്യമുണ്ടെങ്ങും
വരണ്ടാലും ഉണ്ട് നിന്നാർദ്രത

എത്രയ്ക്കു താന്തം നിശാന്തം
തമസ്സിന്റെ സത്ര താളങ്ങൾ തളർന്നു പോയേക്കണം
വെന്തു മലർന്ന പ്രകാശങ്ങളിൽ
പ്രിയം പങ്കിട്ടു തിന്നു ശയിക്കുന്നു പട്ടണം
അന്ധ ബോധത്തിൻ ഉറക്കറയാണിത്
സ്വന്താവകാശ തുറുങ്കറയാണിത്
സ്വാർത്ഥങ്ങൾ കൂറിട്ട് വെച്ച ബന്ധങ്ങളിൽ
മാത്രാനുകൂലം പചിച്ച ലോഭങ്ങളിൽ
നിത്യോപചാര മധുരം ഇടയ്ക്കിടെ
കൃത്യം പുരട്ടി രുചിക്കുന്നു ജീവിതം
സ്നേഹമെന്നത്രേ വിളിക്കുന്നു
ഞങ്ങളീയോഹരി വെയ്ക്കുമീ നാഗരശൈലിയെ
ചായം പുരട്ടിയ വാക്കാണു പട്ടണം
ചീയുന്ന ജീവിതമേതോ വിജൃംഭണം
ഒറ്റയ്ക്കു പാടുന്ന പക്ഷീ
തുറക്കുന്നു യുദ്ധകാലത്തിന്റെ ജാലകം നിൻ സ്വരം
ബോധമീ നാരത്തിൽ നിന്നു ഞാൻ കാണുന്നു
പാതകൾക്കപ്പുറം പൂർവ വിഷുക്കണി

ദൂരത്തിലെങ്ങോ മറന്നിട്ട ജീവിത-
വേരിന്റെയീർപ്പം നുണഞ്ഞോരു താഴ്വര
പാറയും മുള്ളും കരിമ്പായലും ചേർന്നു
പച്ച വികാരം തഴച്ച നാട്ടിൻ പുറം
ചെങ്ങഴിനീരായ് വിരിയുന്ന ചേരിന്റെ
ജന്മം ചരിക്കും അനന്ത സംഗീതിക
വെള്ളരിപ്പൂവിൽ വിളഞ്ഞ കുളിർത്തടം
വെന്ത മൺനെഞ്ചു ചുരന്ന കൊന്നക്കുടം
ഒറ്റക്കിനാവു പുതച്ച കുരുവികൾ
ഒറ്റ സ്വരത്തിൽ അലിയുമാത്മാവുകൾ
നീറിടം  വറ്റി വെടിച്ചാലുമുള്ളിലെ
നേരിളം ചോലയിൽ തിങ്ങുമുറവുകൾ
പണ്ടു പണ്ടേതോ പ്രണയികൾ ലാളിച്ച
ചെണ്ടുകൾ തേന്മാങ്കുരുന്നുകൾ
പൂഴിയിൽ പൂവിരൽ ചേലിൽ മനസ്സിന്റെ പാടുകൾ
പാട്ടിന്റെയീരിഴ ചോപ്പുകൾ വീർപ്പുകൾ

നീ വരും ദാഹം പിണഞ്ഞാടുമീ
നൃത്തശാലകൾ മയങ്ങി വീഴുമ്പോൾ
നീ വരും നാദം ചിലമ്പുന്നൊരീ
യന്ത്രമൈനകൾ പദം മറക്കുമ്പോൾ
ശേഷിച്ച മാവിലൊരു കനി തരും
മുറ്റത്തു ശോഷിച്ചു നിൽക്കുന്ന കൊന്നയിൽ പൂ തരും
അന്യോന്യമെന്നും കണിയാകുവാൻ
മനക്കണ്ണാടിയും കതിർ പൂവിളക്കും തരും
കാലത്തിനോട്ടുരുളിയിൽ നിന്നു നാളെയെ
കൈവെള്ളയിൽ പൊന്നു കൈനീട്ടമായ് തരും

വെറുതെയാണെന്റെ അസ്വാസ്ഥ്യം!
വെറുതെയാണെന്റെ അസ്വാസ്ഥ്യം!
വെറുതെയാണെന്റെ അസ്വാസ്ഥ്യം!
വെറുതെയാണെന്റെ അസ്വാസ്ഥ്യം!

 
എന്നെ വിളിച്ചുവോ (Click here to download)
കവിത: വെറുതെയാണെന്റെ അസ്വാസ്ഥ്യം
രചന: മധുസൂദനൻ നായർ
ആലാപനം: വേണുഗോപാൽ

11 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. മധുസൂദനന്‍ നായര്‍ പാടിയിട്ടുണ്ടോ ഇത്?

    ReplyDelete
    Replies
    1. മധുസൂദനൻ നായർ പാടിയിട്ടില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്.. ഇത് 'കാവ്യരാഗം' എന്ന കവിത ആൽബത്തിലെ ഒരു കവിതയാണ്. മറ്റു കവിതകൾ മുന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.. :)

      Delete
  3. വിജേഷ്7 December 2013 at 19:35

    കവിത മനോഹരമായി എന്നത്തേയും പോലെ.. ആലാപനവും.. ആശംസകൾ!

    ReplyDelete
  4. എന്നെ വിളിച്ചുവോ ജന്മാന്തരപ്രിയം
    നിൻ വിധുര സ്വരം ഞാനോർത്തുണർന്നതോ
    ഉഷ്ണ വിനാഴികയെണ്ണി വിയർക്കുമെൻ
    തൃഷ്ണയിൽ വിഭ്രമ പൂക്കൾ ചിരിച്ചതോ

    ReplyDelete
  5. കുറെ നാളുകൾക്കു ശേഷമാണ് ഇവിടെ വരുന്നത്.. വേണുഗോപാലിന്റെ ശബ്ദത്തിൽ കവിത വിത്യസ്ഥമായി, മനോഹരമായി.. !ബ്ബ്ബ്ബ്ബ്

    ReplyDelete
  6. നിത്യോപചാര മധുരം ഇടയ്ക്കിടെ
    കൃത്യം പുരട്ടി രുചിക്കുന്നു ജീവിതം
    സ്നേഹമെന്നത്രേ വിളിക്കുന്നു
    ഞങ്ങളീയോഹരി വെയ്ക്കുമീ നാഗരശൈലിയെ"

    നല്ല വരികള്‍...




    ReplyDelete
  7. ആലാപനത്തിലൂടെ കവിത ആസ്വദിച്ചു.
    ആശംസകള്‍

    ReplyDelete
  8. കവിത ഇഷ്ടമായി..!

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete