Sunday 30 March 2014

ക്ഷമാപണം



മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ രാത്രിയിൽ
ഞാൻ നിന്നരികിലിരുന്നുവോ?
നിന്റെ ഗന്ധർവന്റെ
സന്തൂരിതൻ ശതതന്ത്രികൾ
നിൻ ജീവതന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോൽക്കരം ചിന്തുന്ന
സംഗീത ശാലതൻ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം  ഹൃദയത്തിന്റെ
അന്തഃശബ്ദം തലതല്ലി വിളിച്ചുവോ?
കൂരിരുൾ മൂടിക്കിടക്കുന്നരോർമ്മതൻ
ഈറൻ തെരുവുകളാണ്
വെറും ശവഭോജന ശാലകളാണ്
കിനാവറ്റ യാചകർ
വീണുറങ്ങും കടതിണ്ണകളാണ്
ഘടികാര സൂചിയിൽ
ഓർത്തു പിടയ്ക്കും  ശിരസ്സുകളാണ്
ബോധത്തിന്റെ പാതിരാതോർച്ചയിൽ
നെഞ്ചുപൊത്തികൊണ്ട്
ചോര ചർദ്ധിയ്ക്കും രോഗികളാണ്
കൊമ്പിട്ടടിച്ച് ഓരോ മനസ്സിൻ
തണുത്ത ചെളിയിലും
കാലുടൽ പൂഴ്ത്തി കിടക്കും വെറുപ്പാണ്
ഭയം കാറ്റും, മഴയും കുടിച്ച്
മാംസത്തിൻ ചതുപ്പിൽ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്
ഓരോ നിമിഷവും
ഓരോ മനുഷ്യൻ ജനിയ്ക്കുകയാണ്!
സഹിയ്ക്കുകയാണ്! മരിയ്ക്കുകയാണ്!
 ഇന്ന് ഭ്രാന്തു മാറ്റുവാൻ
മദിരാലയത്തിൻ
തിക്ത സാന്ത്വനം മാത്രമാണ്
എങ്കിലും പ്രേമം ജ്വലിയ്ക്കുകയാണ്
നിരന്തരമെന്റെ ജഡാന്തര സത്തയിൽ
മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ
രാത്രിതൻ സംഗീത ശാലയിൽ
മണ്ണിന്റെ ചോരനാറുന്ന
കറുത്ത നിഴലായ്
ജീവനെ; ഞാൻ നിന്നരികിലിരുന്നുവോ?

 
മാപ്പു ചോദിപ്പൂ (Click here to download)
കവിത: ക്ഷമാപണം
രചന: ചുള്ളിക്കാട്
ആലാപനം: ചുള്ളിക്കാട്

9 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ചുള്ളിക്കാടിന്റെ കവിതകള്‍ ഇഷ്ടം

    ReplyDelete
  3. മനോഹരമായ കവിതയും,ആലാപനവും.
    ആശംസകള്‍

    ReplyDelete
  4. നല്ല കവിത ... ശക്തമായ ആലാപനം... നന്ദി അനിൽ ...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഓരോ മനുഷ്യൻ ജനിയ്ക്കുകയാണ്!
    സഹിയ്ക്കുകയാണ്! മരിയ്ക്കുകയാണ്!
    ഇന്ന് ഭ്രാന്തു മാറ്റുവാൻ

    ReplyDelete
  7. Interesting blog.. same like newsplususa.com

    ReplyDelete